Sports
ചെന്നൈ: ടി20 ലോകകപ്പില്‍ യുഎഇക്കെതിരെ ന്യൂസിലന്‍ഡിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ ഉയർത്തിയ 174 റൺസ് വിജയ ലക്ഷ്യം പത്തുവിക്കറ്റും 28 പന്തും കൈയിലിരിക്കെ കിവീസ് മറികടന്നു. സ്കോർ: യുഎഇ 173/6 ന്യൂസിലന്‍ഡ് 175/0(15.2).
174 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് ബാറ്റ്സ്മാൻമാരെ വെല്ലുവിളിക്കാൻ ഒരു ഘട്ടത്തിലും യുഎഇക്ക് കഴിഞ്ഞില്ല. ടിം സീഫെര്‍ട്ട് (89), ഫിന് അലന് (84) എന്നിവരാണ് ന്യൂസിലന്‍ഡിന് വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ മുഹമ്മദ് വസീം (66), മലയാളി താരം അലിഷാന്‍ ഷറഫു ( 55) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. 42 പന്തിൽ മൂന്ന് സിക്സും 12 ഫോറും ഉൾപ്പടെ 89 റൺസ് നേടിയ ടിം സീഫെര്‍ട്ടിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ലോകകപ്പില്‍ കിവീസിന്റെ രണ്ടാം ജയമാണിത്. ആദ്യം മത്സരത്തിൽ അവർ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് 46 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 19.2 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി.
38 പന്തിൽ 80 റൺസ് നേടിയ ഫിൻ അലനാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് അഞ്ചും അക്ഷർ പട്ടേൽ മൂന്നും വിക്കറ്റ് വീഴ്ത്തി. സ്കോർ: ഇന്ത്യ 271/5 ന്യൂസിലൻഡ് 225 (19.4). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ (103) സെഞ്ചുറി നേടി.
സൂര്യകുമാർ യാദവും (63) ഹാർദിക്ക് പാണ്ഡ്യയും (42) തകർത്തടിച്ചതോടെ ഇന്ത്യയുടെ സ്കോർ ബോർഡിൽ കൂറ്റൻ റൺസ് പിറന്നു. ഇന്ത്യയ്ക്ക് തുടക്കത്തിലേ സഞ്ജുവിനെ (6) നഷ്ടമായി. എന്നാൽ അഭിഷേക് പതിവ് വെടിക്കെട്ട് തുടർന്നു. 16 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 30 റൺസെടുത്ത് അഭിഷേകും മടങ്ങി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും സൂര്യയും ഒന്നിച്ചതോടെ പിന്നീട് സിക്സറുകളുടെ പെരുമഴയ്ക്കാണ് കാര്യവട്ടം സാക്ഷ്യംവഹിച്ചത്. വെറും 57 പന്തിൽ നിന്ന് 137 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പരമ്പരയിലെ മൂന്നാം അർധ സെഞ്ചുറി നേടിയ സൂര്യ 30 പന്തിൽ 63 റൺസെടുത്ത് മടങ്ങി.
പിന്നാലെ ഹാർദിക് പാണ്ഡ്യയുമൊത്ത് ഇഷാൻ സ്കോർ ഉയർത്തി. 17 പന്തുകൾ നേരിട്ട ഹാർദിക് നാല് സിക്സും ഒരു ഫോറുമടക്കം 42 റൺസെടുത്തു. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. സൂര്യകുമാർ യദവിനെ പരമ്പരയുടെ താരമായും ഇഷാൻ കിഷനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
കാര്യവട്ടത്തെ മികച്ച പ്രകടനത്തിനു പിന്നാലെ ടി20 ലോകകപ്പിൽ ഇഷാൻ കിഷന് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെന്നു പറയാം. അഞ്ചാം ടി20 യിൽ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റിയത് ഇതിന്റെ സൂചനയാണെന്നും റിപ്പോർട്ടുകളുണ്ട്. കാര്യവട്ടത്ത് സഞ്ജു ഫീൽഡറായാണു കളിച്ചത്.
Sports
റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം. കിവീസ് ഉയർത്തിയ 209 റൺസ് കൂറ്റൻ വിജയം ലക്ഷ്യം 15.2 ഓവറിൽ ഇന്ത്യ മറികടന്നു.
ഇഷാൻ കിഷൻ (32 പന്തിൽ 76), ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് (37 പന്തിൽ 82*) ശിവം ദുബെ (18 പന്തിൽ36*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസണ് ( ആറ്) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പിന്നാലെ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തതോടെ ഇന്ത്യ തോൽവി മണത്തിരുന്നു.
എന്നാല്‍ അവിടുന്ന് ഇഷാന് കിഷന് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. പവര്‍ പ്ലേ പരമാവധി മുതലാക്കാന്‍ കിഷന് സാധിച്ചു. സൂര്യക്കൊപ്പം 122 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം പത്താം ഓവറിലാണ് കിഷന് മടങ്ങുന്നത്. തുടർന്ന് ശിവം ദുബെ നിലയുറപ്പിച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റനര്‍ (47) റണ്‍സ് നേടി ടോപ് സ്കോററായി. രചിന് രവീന്ദ്ര 44 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0നു ലീഡുയർത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയിൽ നടക്കും.
Sports
ഇൻഡോർ: ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. കിവീസ് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296ന് എല്ലാവരും പുറത്തായി. വിരാട് കോഹ്ലിയുടെ (124) വീരോചിത സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്.
പക്ഷെ വിജയത്തിൽ എത്താൻ ഇത് മതിയായില്ല. 41 റൺസിന്റെ തോൽവി വഴങ്ങിയതോടെ പരമ്പര 2-1 ന് ന്യൂസിലാൻഡ് സ്വന്തമാക്കി. ന്യൂസിലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടർച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര പിടിച്ചത്.
നിതീഷ് കുമാർ റെഡ്ഢിയും (53), ഹർഷിത് റാണയും (52) അർധ സെഞ്ചറി നേടിയെങ്കിലും വാലറ്റം പൊരുതാതെ കീഴടങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഏഴിന് 277 എന്ന നിലയിൽ നിന്നാണ് 296 ഇന്ത്യ ഓൾഔട്ടായത്. കിവീസിനായി സക്കാറി ഫോൽക്ക്സും ക്രിസ്റ്റ്യൻ ക്ലർക്കും മൂന്നും ജെയ്ഡൻ ലെന്നോക്സ് രണ്ടു വിക്കറ്റും വീഴ്ത്തി.
സ്കോർ: ന്യൂസിലൻഡ് 337/8 ഇന്ത്യ 296/10 (46). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് അടിച്ചെടുത്തത്. മധ്യനിര താരങ്ങളായ ഡാരിൽ മിച്ചലിന്റെയും (137) ഗ്ലെൻ ഫിലിപ്സിന്റെയും (106) സെഞ്ചുറിക്കരുത്തിലാണ് കിവീസ് വമ്പൻ സ്കോറിലെത്തിയത്.
ഇന്ത്യക്കായി അർഷ്ദീപ് സിംഗും ഹർഷിത് റാണയും മൂന്നുവീതം വിക്കറ്റുകൾ നേടി. ഡാരിൽ മിച്ചലിനെ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുത്തു.
Sports
ഇൻഡോർ: ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് അടിച്ചെടുത്തത്.
ഡാരിൽ മിച്ചലിന്റെയും (137) ഗ്ലെൻ ഫിലിപ്സിന്റെയും (106) സെഞ്ചുറിയാണ് അവരെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 58 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ കിവീസിനെ മത്സരിത്തിലേക്ക് തിരിച്ചെത്തിച്ചത് മിച്ചൽ - ഫിലിപ്സ് സഖ്യം നേടിയ 219 റൺസാണ്.
വിൽ യംഗ് (30), മിച്ചൽ ബ്രേസ്വെൽ (28) എന്നിവരാണ് ന്യൂസിലൻഡിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യക്കായി അർഷ്ദീപ് സിംഗും ഹർഷിത് റാണയും മൂന്നുവീതം വിക്കറ്റുകൾ നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒരോ മത്സരം വിജയിച്ചിരുന്നു. അതിനാൽ ഇന്ന് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
Sports
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായി ശ്രേയസ് അയ്യരെയും വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയേയും ടീമിൽ ഉൾപ്പെടുത്തി.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലാണ് ശ്രേയസ് അയ്യരെ ടീമിലെടുത്തത്. 21 നാണ് പരമ്പരയിലെ ആദ്യ മത്സരം. 2023ല്‍ ഓസ്ട്രേലിയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ശ്രേയ്യസ് ഇന്ത്യന്‍ ടീമിലെത്തുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബോള്‍ ചെയ്യുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്. താരത്തിന് പരമ്പരയിലെ അഞ്ചു മത്സരവും നഷ്ടമാകും.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് മത്സരങ്ങളില്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്.
Sports
ദുബായി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ മികച്ച നേട്ടവുമായി ന്യൂസിലന്‍ഡ്. ദക്ഷിണാഫ്രിക്കയെ പിൻതള്ളി കിവീസ് രണ്ടാം സ്ഥാനത്തെത്തി.
അവര്‍ക്ക് 77.78 പോയിന്റ് ശതമാനവും 28 പോയിന്റുമുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കളില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ പരമ്പര ആയിരുന്നിത്. അതേസമയം ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച ആറ് ടെസ്റ്റിലും ജയിച്ച ഓസ്ട്രേലിയ്ക്ക് 72 പോയിന്റും 100 പോയിന്റ് ശതമാനവുമുണ്ട്.
മൂന്ന് ജയവും ഒരു തോല്‍വിയും ഉൾപ്പടെ 36 പോയിന്റും 75 പോയന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. നിലവിൽ അവർ മൂന്നാം സ്ഥാനത്താണ്. ഒമ്പത് ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും വഴങ്ങി. 52 പോയിന്റും 48.15 പോയിന്റ് ശതമാനവുമായി ആറാം സ്ഥാനത്താണ് ഇന്ത്യ.
Sports
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് റണ്‍സിന്റെ ജയം. ഓക്ലന്‍ഡ് ഈഡന് പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്.
53 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ആതിഥയേര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചൊള്ളൂ. സ്കോർ: വെസ്റ്റ് ഇന്‍ഡീസ് 164/6, ന്യൂസിലന്‍ഡ് 157/9.
ഒരു ഘട്ടത്തിൽ ഒമ്പതിന് 107 എന്ന നിലയിൽ ന്യൂസിലാൻഡ് തകർന്നിരുന്നു. ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ ഒറ്റയാൾ പോരാട്ടമാണ് ന്യൂസിലാൻഡിന്റെ തോൽവി ഭാരം കുറച്ചത്. 28 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം സാന്റ്നർ 55 റൺസെടുത്ത് പുറത്താകാതെ നിന്നു.
ടിം റോബിൻസൺ (27), രചിൻ രവീന്ദ്ര (21) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജെയ്ഡന്‍ സീല്‍സ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 1-0 വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.
ഓക്ലന്‍ഡിലെ ഈഡൻ പാർക്കിൽ ആദ്യം ബാറ്റ് ചെയ്ത് നേടിയ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ചുവെന്ന റിക്കാർഡ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി.
Sports
മുംബൈ: ഐസിസി 2025 വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍ സോഫി ഡിവൈന്റെ ക്യാപ്റ്റന്‍സിയിലുള്ള ന്യൂസിലന്‍ഡാണ്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് പോരാട്ടം. ജയിച്ചാല്‍ സെമി ഫൈനലിലേക്ക് ഒരു ചുവടുകൂടി അടുക്കാം എന്ന അവസ്ഥയിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്നിറങ്ങുന്നത്.
ജയിച്ചാല്‍ സെമി സ്വപ്നത്തിലേക്ക് അടുക്കാമെന്നതുകൊണ്ടുതന്നെ പോരാട്ടത്തിന്റെ ചൂട് ഇരട്ടിക്കും. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാല് പോയിന്റ് വീതമാണ്. റണ്‍ റേറ്റില്‍ (+0.526) പ്ലസ് ഉള്ള ഇന്ത്യ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡ് അഞ്ചാമതും. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു.
ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇന്ത്യ, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളാണ് രംഗത്തുള്ളത്. ഇന്നത്തേത് ഉള്‍പ്പെടെ ഇന്ത്യക്കും ന്യൂസിലന്‍ഡിനും രണ്ട് മത്സരങ്ങളുണ്ട്. ലങ്കയ്ക്ക് ഒരു മത്സരം മാത്രമാണുള്ളത്. ഇന്നു ജയിക്കുന്ന ടീമിന് ആറ് പോയിന്റാകും. എങ്കിലും അവസാന റൗണ്ടില്‍ മാത്രമേ സെമിയിലേക്കുള്ള നാലാം സ്ഥാനക്കാരുടെ ചിത്രം വ്യക്തമാകൂ.
Sports
ഇൻഡോർ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനെ ആറുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കിവീസ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് ഓപ്പണർ തസ്മിൻ ബ്രിറ്റ്സ് (101), സുൻ ലൂസ് (83) എന്നിവരുടെ കരുത്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
സ്കോർ: ന്യൂസിലാൻഡ് 231/10 (47.5) ദക്ഷിണാഫ്രിക്ക 234/4 (40.5). ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 47.5 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈൻ (85) ആണ് ടോപ് സ്കോറർ. ബ്രൂക് ഹാലിഡേ (45), ഓപ്പണർ ജോർജിയ പ്ലിമർ (31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
നാല് വിക്കറ്റ് വീഴ്ത്തിയ ഓൻകുലുലേകോ ലാബയാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ തിളങ്ങിയത്. മാരിസൻ കേപ്, അയാബോംഗ ഖാക, നാദിൻ ഡി ക്ലെർക്, ലോ ടൈറൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.